Friday, June 18, 2021

 മുറ്റം - ഇന്ദിരാ ബാലൻ


അന്ന് ഈ മുറ്റം

എത്ര മനോഹരമായിരുന്നു

അരികുകളിൽ

 തല നീട്ടി നിൽക്കുന്ന

കറുകനാമ്പുകളും

തെച്ചിപ്പൂക്കളും നന്ദ്യാർവട്ടവും

കുശലം പറയുന്നത് കാണാം

മറുവശത്ത്

പഴുത്തിലകളും പച്ചിലകളും

കൂട്ടം കൂടുന്നതും....


കയ്യിലെ ചൂല്

അവരോടെല്ലാം

വിശേഷം ചോദിച്ച്

നൃത്തം വെയ്ക്കും

മുക്കും മൂലയുമെല്ലാം

ഉറക്കച്ചടവ് വിട്ട്

തങ്ങളുടെ ചുളിവുകൾ

നിവർത്തി നിൽക്കും

അപ്പോഴേയ്ക്കും വിരുന്നിനെത്തും

തുളസിയും തുമ്പയും മുക്കുറ്റിയും

നാട്ടുവിശേഷവും

വീട്ടുവിശേഷവുമായി

അവരങ്ങനെ ചിരിച്ച് ചിരിച്ച്

വശംകെടും....


പത്തുമണിപ്പൂക്കളും, 

നാലുമണിപ്പൂക്കളും

നിത്യ കല്യാണിയുമൊക്കെ

എന്നും പുറമ്പോക്കിലായിരുന്നു ...


ഇന്നോ, മുറ്റമേയില്ല

മാലിന്യങ്ങളുടെ

വിഷം തീണ്ടിയ

നീലിച്ച ബോധങ്ങളിലമർന്ന്

ഒരു നിലാവെളിച്ചത്തിനായി

കൊതിക്കാറുണ്ടാ പഴയ മുറ്റം

ഇപ്പോൾ ചെടികളും പൂക്കളുമൊക്കെ

മതത്തിൻ്റെ മതിലുകൾക്കുള്ളിലാണ്

അടിഞ്ഞുകൂടിയ 

അഴുക്കിൻ്റെ വേരുകൾ

അടിയോടെ പിഴുതെറിയണം

ഇല്ലെങ്കിൽ അവശേഷിക്കുന്ന

ഈർപ്പവും നാമാവശേഷമാകും

മാലിന്യങ്ങളെ തൂത്തെറിയുമ്പോൾ

 കാണാം വെളിച്ചം

കുടയുന്ന ഭൂമിയേയും

കാറ്റു വീശുന്ന ആകാശച്ചില്ലകളേയും

കിളിമൊഴികളേയും

അപ്പോൾ കാറ്റും വെളിച്ചവും നിറയും

വർത്തമാനകാല മനസ്സുകളിലും 

പുതിയൊരീണത്തിൻ മൂളലും!




എല്ലാവർക്കും വായനാദിനാശംസകൾ🙏🙏🌹🌹

No comments: