Friday, June 4, 2021

 കവിയച്ഛൻ - ഇന്ദിരാ ബാലൻ

കാലത്തിൻ കുട
കണ്ണുപൂട്ടിയെങ്കിലും
ഞാറ്റുവേല പോലെ
തുടിച്ചാർക്കുന്നു
കവിയച്ഛൻ്റെ തൂലിക
പകർന്ന കാവ്യഗാഥകൾ..
നിളാനദിപോലൊഴുകുന്നു
ഹൃദയത്തിൽ നിത്യ-
കന്യകയെത്തേടി
നടന്ന വസന്തങ്ങൾ...
മഹാപാദധൂളികൾ
നമിച്ചയവിറക്കുന്നു
ഉഷസ്സിൻ മലരുകളിന്നുമാ
കാവ്യവൈഭവത്തിൻ
സർഗ്ഗജാലങ്ങളോരോന്നായ്...
വന്നു പറയുന്നു തെന്നൽ
ക്കുറിപ്പുകൾ, പാടുക
പാടുക കവിയച്ഛൻ
തോറ്റിയുണർത്തിയ
പ്രകൃതി ഗീതങ്ങൾ...
ഒഴുകി നീല നീരദ
ചാർത്തുകളിൽ നിന്നും
സ്ഫടികരാഗത്തിൻ
നിലാവഴകുകൾ...
രഥോൽസവത്തിൻ
ചക്രങ്ങൾ തിരിച്ചു
ചിത്രവർണ്ണാങ്കിത
സ്വപ്നങ്ങളൊരുക്കി
കുടഞ്ഞിട്ടു കാവ്യമധുവിൻ
സ്നേഹാക്ഷരങ്ങൾ...
കളിയച്ഛനും കവിയച്ഛനും
ഇരുന്നരുളി പകർന്നാടിയ
നടനഭാവത്തിൽ നിന്നുയിർ
ക്കൊണ്ടു കളിയച്ഛനെന്ന
പേരിലൊരു കടൽ കാവ്യം...
രാഷ്ട്രത്തിൻ നരബലിയേറ്റു
വാങ്ങി നടന്നു നീങ്ങി
സർവ്വ സാക്ഷിയായി...
കരിമിഴികൾക്ക്
പിന്നാലെ മതിഭ്രമത്താലുഴറി സ്വയംകൃതാനർത്ഥതയിൽ
വിതുമ്പി , കുറ്റബോധത്തിൻ
നീതിശാസ്ത്രങ്ങൾ
ശിരസ്സിലേന്തി...
അവധൂതനെപ്പോൽ
നിസ്സംഗനെങ്കിലും
നിറഞ്ഞു തുളുമ്പി
സരസ്വതീയാമങ്ങൾ...
ആദർശ്ശമണ്ഡല
സൗരയൂഥത്തിൻ
സൂര്യനായ് നിന്നു
സ്വാതന്ത്ര്യത്തിൻ
വെളിച്ചം തൂകി നിന്ന
ബാപ്പുജി തൻ
മെതിയടികളെ
പാടി സ്തുതിച്ച
മഹാകവേ...
വിണ്ണിൽ മിഴി തുറക്കും
ധ്രുവനക്ഷത്രം പോൽ
വിരാജിപ്പൂ നിൻ കാവ്യ
സുമങ്ങളിന്നുമീ
കാവ്യാരാമത്തിൽ...
നിറവും മണവും തൂകി
അനുദിനം ജീവിതാക്ഷരങ്ങളിൽ
കലരുന്നു സൂര്യശോഭ
പകർന്ന വായ്ത്താരികൾ...
പൂപ്പൊലിപ്പാട്ടിലാർത്തു
കുളിച്ചു ഒളിച്ചു പൂക്കളം
തീർത്ത കാവ്യപുലർ -
വേളകളിന്നും തൊട്ടുണ -
ർത്തുന്നു മലനാടിനെ...
ആർത്തലയ്ക്കുന്ന
തിരകളിലൊരു
ചെറുതോണിയായ്
മന്ദം തുഴഞ്ഞെത്തുന്ന
പ്രഭാതങ്ങളിന്നും
നെയ്തെടുക്കുന്നു
ചന്ദന കാവ്യ മലരുകളാൽ
സ്മൃതി മണ്ഡപങ്ങൾ..!

No comments: