Friday, June 4, 2021

 പ്രണയത്തിൻ്റെ ആഗ്നേയ നാളങ്ങൾ..... ഇന്ദിരാബാലൻ

പ്രണയത്തിൻ്റെ മോഹനനൃത്തമാണ് കവി റഫീഖ് അഹമ്മദിൻ്റെ പ്രണയകാവ്യങ്ങൾ .ജീവിതത്തിൻ്റെ തീവ്രതയും നിരാകരണവും ഒരുപോലെ ദ്യോതിപ്പിക്കുന്ന ഭാവനയുടെ ഗിരിശൃംഗങ്ങൾ. മനസ്സിൻ്റെ ഏതുരുൾപ്പൊട്ടലുകളേയും മഴമുകിലുകളാക്കുവാൻ പര്യാപ്തമായ വാക്കിൻ്റെ ജല സ്പർശങ്ങൾ . ഒപ്പം തന്നെ അഗ്നിയായി ജ്വലിക്കാനും കത്തിച്ചാമ്പലാക്കാനും ഒരു പോലെ പ്രണയത്തിന് കഴിയും. വൈരുദ്ധ്യവും പരസ്പര പൂരകമാകുന്ന സവിശേഷത ഈ കവിയുടെ കാവ്യങ്ങളിൽ പ്രകടമാവുന്നു. പ്രണയത്തിൻ്റെ ദാർശനിക സഞ്ചാരങ്ങൾ .
"അത്രക്ക് " എന്ന പേരിലെഴുതിയ കവിതയും ''പ്രണയമില്ലാതെയായ നാൾ " എന്ന കവിതയും തമ്മിലുള്ള സാജാത്യ വൈജാത്യങ്ങൾ നടന്നേറുന്നത് ഒരേ പാതയിലേക്ക് തന്നെയാണ്. ഒന്ന് സ്വീകരണമെങ്കിൽ മറ്റേത് നിരാകരണം ഒന്നിൻ്റെ തന്നെ വേറിട്ട മുഖങ്ങൾ . പ്രണയോന്മീലനവും പ്രണയ നിരാകരണവും ഒരേയനുപാതത്തിൽ അനുവാചക ഹൃദയത്ത നിർമ്മലമാക്കുന്നു. അത്രയും തീവ്രമായ സാന്നിധ്യത്തെ നിസ്വാർത്ഥമായ മനസ്സോടെ വേണ്ടെന്ന് വെക്കാൻ ഉദാത്ത മനസ്സുകൾക്കേ സാധ്യമാവു. "നിന്നോളം നീറിയിട്ടില്ലൊരു വേദന, നിന്നോളം ഉന്മത്തമല്ല മറ്റൊരാനന്ദം " എന്ന വരികളിലൂടെ ധ്വനിക്കുന്നതതാണ്. കേവലതക്കപ്പുറം ആകാശസീമകളേയും ഉല്ലംഘിച്ച് സഞ്ചരിക്കുന്ന പ്രണയച്ചിന്തകൾ. ആയുസ്ഥലികളെ പ്രകാശമാനമാക്കിയിരുന്ന പ്രണയം അതിരെഴാത്ത രാത്രിയിലെവിടേയൊ വിളറി വീഴുന്ന നിലാവിൻ്റെ സുസ്മിതമായി മാറുന്ന രാസപരിണാമങ്ങൾ. സൂര്യനും ചന്ദ്രനും നക്ഷത്രവും നിലാവും ഭൂമിയും സമുദ്രവും എല്ലാത്തിനുമപ്പുറമായിരുന്നു പ്രണയം. എന്നും കുടിക്കുന്ന ദാഹജലം പോലും!" നിന്നിലും വേഗത്തിൽ
നീരാവിയാക്കുന്നില്ലൊരു
സൂര്യനും എൻ്റെ ശൃംഗങ്ങളെ "
അതുപോലെ നിന്നിലും മീതെ ഒരു പൗർണ്ണമിച്ചന്ദ്രനും ഉണർത്തുന്നില്ല തൻ്റെ സമുദ്രങ്ങളെ "യെന്ന് കവി വിളംബരം ചെയ്യുന്നു. അത്രക്കഗാധമായ പ്രണയത്തെ അതെ തീവ്രതയോടെത്തന്നെ തിരികെയേൽപ്പിക്കാനും കഴിയുന്ന മനസ്സ്!
മണ്ണിനെ ആലിംഗനം ചെയ്യുന്ന മഴക്കു പോലും ഈ പ്രണയത്തിൻ്റെയത്രയും ഭൂമിയെ ഉണർത്താനാവുന്നില്ല. ഒരു ഗ്രീഷ്മത്തിനും ഇത്രയും ഉള്ളം കരിക്കാൻ കഴിഞ്ഞിട്ടില്ല. ഒരുന്മാദി കണക്കെ പാടിപ്പറക്കുകയാണ് കവി. കവിയോടൊപ്പം വായനക്കാരനും ചിറകടിച്ച് പറക്കുകയാണ് പ്രണയമെന്ന മാസ്മരിക ലോകത്തിലൂടെ. മനസ്സിൻ്റെ അതിസൂക്ഷ്മമായ സഞ്ചാരങ്ങൾ. നാമറിയാത്ത ഏതൊക്കെയോ കൈവഴികളിലൂടെ ഈ വരികൾ നടത്തിക്കുന്നു. ആത്മഹർഷങ്ങളുടെ, വിരഹങ്ങളുടെ , തിരസ്ക്കാരങ്ങളുടെ, തപിച്ചുരുകലുകളുടെ ,അവസാനം നീറി നീറി നിർവ്വേദമാകുന്ന അവസ്ഥാന്തരങ്ങളിലൂടെ.
ജനലരികിൽ മെല്ലെ വന്ന് കൈത്തലം പിൻവലിച്ചു തിരികെ പോകുന്ന ഇളം വെയിലിനോടാണ് പ്രണയത്തിൻ്റെ തിരിച്ചു പോക്കിനെ കവി ഉപമിക്കുന്നത്. മഴയുടെ ജല സാന്ദ്രത നിറഞ്ഞ സൗഹൃദമോ, ഇലകളിൽ നിന്നെടുത്ത ഹരിതകമോ ഒക്കെയായിരുന്ന പ്രണയം. മിഴികളിലെ മിന്നലായ് വന്ന് കവിയുടെ മഴകളെ കുതി കൊള്ളിച്ച കാർമുകമായിരുന്നു മറ്റൊരവസരത്തിൽ. ഉപമകളും ഉൽപ്രേക്ഷകളും കൊണ്ട് കോർത്തിട്ടിരിക്കുന്ന സ്വീകാര്യ നിരാസങ്ങളുടെ പ്രണയഹാരം. ആ തൂലികത്തുമ്പത്ത് നൃത്തം വെച്ചുണരുന്ന അക്ഷരച്ചിപ്പികൾ. തിരയഗാധങ്ങളിൽ നിന്നും കിട്ടിയ ആ ചിപ്പികളെ കരയെ ഏൽപ്പിച്ച് മടങ്ങുന്ന അവധൂത തുല്യനായ കവി. പ്രണയനിർഭരമായ ഹൃദയത്തേക്കാൾ നിറഞ്ഞ് കവിയുകയാണിവിടെ പ്രണയ ശൂന്യമായ ഹൃദയം. സഹതാപത്തിൻ്റെ ,കാരുണ്യത്തിൻ്റെ, വിട്ടുകൊടുക്കലിൻ്റെ പരിപൂർണ്ണതയിലേക്ക് .....! ആകർഷണവികർഷണത്തിൻ്റെ ഊർജ്ജ രേണുക്കൾ പ്രണയത്തിൻ്റെ ജീവദ്രവമായി പരിണമിച്ച് കോശതന്തുക്കളിൽ വിലയം പ്രാപിക്കുന്നു. പ്രണയാക്ഷരങ്ങളുടെ സാക്ഷാൽക്കാരമായി .ഒഴിയുമ്പോഴും അതിലേറെ നിറയുന്ന കവിതകൾ!

1

No comments: