Saturday, January 1, 2011

ഭ്രാന്തർ

ഭ്രാന്തരെന്നു മുദ്ര കുത്തിയിവരെ
ഭ്രാന്തമാം ശീലങ്ങളേതുമില്ലാതെ
പിഞ്ഞിപ്പോയ മനസ്സുമായി
ഉലയുന്നിവർ നീതികേടിൻ പാതയിൽ


ജലപ്പിശാചുക്കളെപ്പോൽ മുന്നിൽ -
വന്നു തേറ്റകുത്തി അലയ്ക്കുന്നിതാരേ-
ഇരുളിൻ സർപ്പത്തെ വിഴുങ്ങുന്നുയീ
കൊടുംങ്കാറ്റിൻ സീൽക്കാരങ്ങളും




പാറുന്നിതാ ജീവിതത്താളുകൾ
മഞ്ഞളിച്ചു പഴകിയൊരേടുകളായി
ഭ്രാന്തർ, ഭ്രാന്തരെന്നു ചൊല്ലി രസിപ്പൂ
ചോരയൂറ്റുമീ രക്തരക്ഷസ്സുകളും



കോച്ചി വലിപ്പൂ ബോധഞ്ഞരമ്പുകൾ
ഉന്നം തെറ്റിയ വിചാരങ്ങളുമായ്‌
പാളം തെറ്റിയോടുന്നൊരാവി-
വണ്ടിപ്പോൽ പുകച്ചുരുളുകളുയർത്തി


വെട്ടുന്നു ചതിക്കുഴികൾ,കൊടും-
ക്രൂരതകൾ കൊടികുത്തിവാഴുന്നു
വീണ്ടുമെറിയുന്നു പകിടകൾ
ജീവിതചതുരംഗക്കളങ്ങളിലേക്ക്‌


വിജയിപ്പൂ ശകുനിമാരനേകം
തല കുനിപ്പൂ ധർമ്മത്തിൻ പടിവാതിലും
ഏതു നീതിബോധത്തിൽ
വാഴുന്നിവിടെ മർത്ത്യനും


അടിതെറ്റി കെണിയറിയാതെ
വഴുതി വീഴുന്നു അന്ധകൂപത്തിലേക്കായ്‌
ചരടുവലികളറിയാതെയവശേഷിപ്പൂ
നിങ്ങളുമീ കോണിൽ ഭ്രാന്തരായി


വഴികളിൽ മുള്ളുപതിക്കുന്നു
സംരക്ഷിച്ചിടേണ്ട കൈകൾ
കറയറ്റൊരാ ഹൃദയത്തിൻ
നൈർമ്മല്യവുമിന്നെവിടെ?



ആരവമൊതുങ്ങി, പടയാളികൾ മറഞ്ഞു
പേർത്തുമുരുളുന്നു ജീവിതച്ചക്രം
സ്വാർത്ഥലോഭത്തിൻ മൂർത്തികൾ മാത്രം
വിജയത്തിൻ തൂവൽ ചൂടിനിൽപ്പൂ

താളം പിഴച്ചോരു മനസ്സുമായി
വ്യഥിതഭാണ്ഡവും പേറി
താന്തരായലയുന്നിതാ നന്മകൾ
പാതയോരത്തെ ഭ്രാന്തരായി......!

4 comments:

കല്യാണിക്കുട്ടി said...

താളം പിഴച്ചോരു മനസ്സുമായി
വ്യഥിതഭാണ്ഡവും പേറി
താന്തരായലയുന്നിതാ നന്മകൾ
പാതയോരത്തെ ഭ്രാന്തരായി......!

nice.............
congrats..............

K.R.Kishor said...

ഭ്രാന്തര്‍
മനോനില പലപ്പോഴും പലവിധം മനുഷ്യന്നു, മനുഷ്യരെ അറിയാത്തവര്‍, മനസ്സിനെ അറിയാത്തവര്‍, എന്തോ താല്പര്യത്തിനായി ഭാന്തരെന്നു വിളിക്കുന്നു.. . ചതിക്കുഴിയില്‍ വീഴാതെ നടക്കാന്‍ ഇന്ന് പരിശീലനം വേണ്ടി വരുന്ന അവസ്ഥ, പുതുവര്‍ഷക്കവിത ഗതകാല വേദനയില്‍നിന്നു ഒഴുകിവരുന്നതോ? വ്യഥ തന്നെയാണ് ആത്യന്തികമായി ജീവിതം, എന്തിനിങ്ങനെ ജീവിക്കണം എന്ന യാഥാര്‍ത്ഥ്യം ഇതില്‍ ഇതല് വിടര്ത്തുന്നുണ്ട്. വേദനിക്കുന്നതിലും ഒരു സുഖം തരുന്നുണ്ട് ഈ കവിത.

ganga said...

ആരോ പറഞ്ഞതിന്റെ പേരില്‍
ആരോ തിരഞ്ഞതിന്റെ പേരില്‍
എന്‍റെ പേര് ഭ്രാന്തന്‍ എന്നായി
വിഴുപ്പു പേറിയ ഹൃത്തിനുള്ളില്‍
കടന്നു കൂടിയ വവ്വാലുകള്‍
തലങ്ങും വിലങ്ങും പറന്നു
വ്രണമായപ്പോള്‍
നിന്‍റെ മുന്നിലും ഞാന്‍ ഭ്രാന്തനായ്.
ഇഷ്ടമായ് പിറന്നു,
ശിഷ്ടമായ് വളര്‍ന്നു,
ഒടുവില്‍ ഉച്ചിഷ്ടം മാത്രമായ്
നിനക്ക് മുന്നില്‍ വന്നു വീണപ്പോള്‍
ഞാന്‍ മറന്നു പോയിരുന്നു
നിനക്ക് മുന്നില്‍ ഞാന്‍ ഭ്രാന്തനായിരുന്നെന്നു..
കൊതി മൂര്‍ത്തു,
ഭ്രാന്തരായ് മാറേണ്ട പലരും നിങ്ങള്‍ക്ക്‌ മുന്നില്‍
സട കുടഞ്ഞാടുമ്പോള്‍
അവര്‍ക്ക് നീ നിന്‍റെ ഹൃദയരക്തവും
വീഞ്ഞും പകര്‍ന്നു കൊടുക്കുമ്പോള്‍
ഈ ജീവിത പന്ഥാവില്‍
നിനക്ക് ഞാന്‍
ഇഷ്ടം -ശിഷ്ടം - ഉച്ചിഷ്ടം

ganga said...

മറ്റുള്ളവരെ നമ്മള്‍ ഭ്രാന്തര്‍ എന്ന് വിഇക്കുമ്പോള്‍ ഭ്രാന്ത് എന്നാല്‍ എന്ത് എന്ന് പോലും നമ്മള്‍ ആലോചിക്കുന്നില്ല.
നമുക്ക് അത് അല്പം ഉണ്ടോ എന്ന് പോലും.
അഥവാ ഭ്രാന്തര്‍ എന്ന വിഭാഗം ഉണ്ടെങ്കില്‍ തന്നെ അവര്‍ they think that these people are abnormal..
അങ്ങനെ എങ്കില്‍ നമുക്ക് ചുറ്റും ഉള്ള പല മാന്യന്മാരും എത്ര അബ്നോര്‍മല്‍ ആണ്..
ഞാന്‍ മനസിലാക്കിയെടുതോളം അവര്‍ നല്ല മനുഷ്യരാണ്..കള്ളം ഏറെ കാണിക്കാന്‍ ആകാതെ അവര്‍ അബ്നോര്‍മല്‍ ആയി പോകുന്നു..
പക്ഷെ കള്ളം നല്ലോണം കാണിക്കാന്‍ സാധിക്കുന്ന പലരും നമുക്ക് മുന്നില്‍ മാന്യന്മാര്‍...
എത്രമാത്രം defence mechanisms ആയിരിക്കും ആ മാന്യന്മാര്‍ ഉപയോഗിക്കുന്നുണ്ടാവുക???

{{{നല്ല കവിത }}}