Sunday, June 25, 2017

ശിൽപ്പി


ഇവിടെയൊരു സന്ധ്യ പൂത്തൊഴിയുമ്പോൾ
നിവരുന്നു രാവിൻ കനത്ത കരിമ്പടങ്ങൾ
തല്ലിക്കെടുത്തിയ കസവു കിനാക്കൾ നിദ്ര -
വിട്ടെഴുന്നേറെറതിരേൽക്കുന്നു ഏഴുരഥങ്ങളിൽ
പൂട്ടിയ സ്വർണ്ണ കുതിരകളുമായെഴുന്നെള്ളുന്ന ശിൽപ്പിയെ


മുനതേഞ്ഞു മുറിഞ്ഞുപോയ വാക്കുകൾ മൂർച്ച കൂട്ടി
ചൊല്ലി മുറുക്കുന്നു താരും താരയും ചേർന്ന കവിതകൾ
പുലരിവെയിലിൻ പൊന്നൊളി നാളങ്ങൾ തൻ
ചുംബനമേറ്റു ചിരിക്കും ചിറകുകൾ ചിക്കി മിനുക്കി
വീശി പറക്കുന്നിതാ മനസ്സിന്നാകാശ മുറ്റത്ത്
പ്രതീക്ഷ കൊറിക്കും കൊച്ചരിപ്രാവുകൾ നിത്യവും
തിരഞ്ഞു പോവുക ആഴത്തിൻ തെളിനീരുറവകളെ
' എന്നാരോ മന്ത്രിക്കും പോൽ പ്രതിധ്വനിപ്പൂ
വാക്കിൻ ശംഖൊലികളീ മണ്ണിന്നടരിൽ നിന്നും
ഇരുട്ടിൻ വിരലിലമർന്ന് വക്കു പൊട്ടിയ വാക്കുകൾ
ഉയിർത്തെഴുന്നേറ്റു പാടുന്നു വീണ്ടുമേഴുകടലിന്റെ
ആഴങ്ങളിലമർന്നു പോയ നോവിൻ സ്വരസ്ഥാനങ്ങൾ
എറിഞ്ഞു തരികയകക്കാഴ്ചയിൽ നിന്നുമറിവിൻ ധാന്യമണികൾ
കൊറിക്കട്ടെ ഉയിരിൻ സംഗീതമൂറുന്ന വെളിച്ചം കുടയുന്ന ഭൂമിയേയും!

No comments: