കനൽ പാകിയ വഴികൾ താണ്ടുമ്പോൾ
എന്റെ ദിവാസ്വപ്നങ്ങളിലൊന്നും
പ്രണയമുണ്ടായിരുന്നില്ല.
പിന്നീടെപ്പോഴോ ഒരു വടക്കൻ കാറ്റ്
കാതിൽ വന്നു മൂളിയപ്പോൾ
ആ മധുരവികാരത്തിന് ചിറകുകൾ മുളച്ചു......സാന്ദ്രതയേറി.
ആത്മനിരാസത്താൽ,അംഗീകരിക്കാനാവാതെ
വിമുഖതയോടെ പ്രണയത്തിന്റെ
പടിവാതിൽ ആഞ്ഞടച്ചപ്പോഴൊക്കെ
ഒരു വിധിനിയോഗം പോലെ
പ്രണയം വിടാതെ പിന്തുടർന്നു
വ്യാഘ്രത്തിനു മുന്നിലകപ്പെട്ട
മാൻപേട കണക്കെ
മുടിയഴിച്ചിട്ട കാടിന്റെ
ഇരുളിലേക്ക് ഞാനോടിയൊളിച്ചു
ജീവിതത്തിന്റെ ഉച്ചവെയിലേറ്റ്
തളർന്നുകിടക്കുമ്പോൾ
വീണ്ടുമതാ കരിപുരണ്ട സ്വപ്നങ്ങളിലേക്ക്
വെള്ളിനൂലുകൾ ഉരുക്കിയൊഴിച്ചതുപോലെ
വിഭ്രമയാക്കുവാൻ
വന്നു നിൽക്കുന്നു പ്രണയം
ഇളംവെയിലിന്റെ സ്നേഹോഷ്മളതപോലും
അതിലൊന്നുമുണ്ടായിരുന്നില്ല
സ്വാർത്ഥത മാത്രം മുഷ്ടി ചുരുട്ടിനിന്നു
കൈ തട്ടി മറിഞ്ഞുവീണ കൽവിളക്കുപോലെ
ആ പ്രണയങ്ങളെല്ലാം
എണ്ണ വാർന്ന്
വറ്റി വരണ്ടു കിടന്നു.................
കരിങ്കല്ലു കണക്കെ നിശ്ച്ചയദാർഡ്യ്‌വുമായി
പാതിയാക്കിയ വഴി പൂർത്തിയാക്കാനൊരുങ്ങവെ
പിന്നിൽ നിന്നാരോ കൈകൊട്ടിവിളിക്കുന്നു
തിരിഞ്ഞ്നോക്കിയപ്പോൾ
അതാ പ്രണയം
വീണ്ടുമെന്നെ വേട്ടയാടാനൊരുമ്പെടുന്നു
വാക്കുകളുടെ ആഗ്നേയാസ്ത്രങ്ങൾ
തൊടുത്ത് പ്രണയത്തെ
പ്രതിരോധിച്ചപ്പോഴെല്ലാം
മേഘവർഷജാലംകൊണ്ട്
വാക്കിന്റെ അഗ്നിനാളങ്ങളെ കെടുത്തി
നിസ്‌വാർത്ഥതയുടെ പ്രതിബന്ദ്ധതയുടെ
അനിവാര്യതയുടെ കൂപ്പുകൈയുമായി
പ്രണയം എന്നോടൊപ്പം നിഴലായി
അനിഷേധ്യ്മായ വിധിക്കുമുന്നിൽ
ഞാൻ മുട്ടു കുത്തുന്നു...................
No comments:
Post a Comment