Friday, February 17, 2017

മോചനം


നിറവിന്റെ മടിത്തട്ടിൽ
സൂചിമുനകൾ തറച്ചു
മണിമാളികയിലെ കനത്ത
ഏകാന്തത ഭീകരസത്വമായി


ഇരുട്ടിന്റെ കടവിൽ വീണ
നിലാവുപോലെ
ബോധമണ്ഡലത്തിൽ
കയറി വന്ന മയിൽപ്പീലികൾ
...ഇറങ്ങിപ്പോയി
കാടിന്റെ അഗാധതയിലേക്കു...
കൃഷ്ണമുടിയിലെ വെള്ളിയലുക്കുകൾ
വേടന്റെ അമ്പേറ്റ്‌ നിലം പതിച്ചു
വർത്തമാനത്തിന്റെ സമസ്യകൾ
വിദൂരപർവ്വതരേഖപോലെ...
ഓടക്കുഴലിന്റെ മുഗ്ദ്ധനാദത്തിലും
വ്യഥിതലയനതരംഗങ്ങൾ
ഓർമ്മയുടെ അവിൽപ്പൊതി അഴിച്ച്‌
ഇളംകാറ്റിന്റെ മർമ്മരത്തിനായ്‌
കാതോർക്കുമ്പോൾ
വന്നു മൂടുന്നു വിഷം വമിക്കുന്ന
വ്യാളീമുഖങ്ങൾ...
കൂപമണ്ഡൂകങ്ങളുറങ്ങുന്ന
ഇരുൾ മൂടിയ ഗർത്തങ്ങളിൽ നിന്നും
ഭേദിക്കാനാവാത്ത അഴികളെണ്ണിയെണ്ണി
അതിജീവനത്തിന്റെ വായ്ത്താരികൾ
ഉരുക്കഴിച്ച്‌,
സ്നേഹസാന്ദ്രതയുടെ
പുൽ മേടയിലേക്കുള്ള
കൂടുമാറ്റത്തിന്റെ
തിരിനാളം കെട്ട സ്വപ്നത്തിന്റെ
കണ്ണുകളിൽ തിരിച്ചുപിടിക്കാൻ
ശ്രമിക്കുന്ന ഇവർക്ക്‌
താഴിട്ടുപൂട്ടിയ
മോചനത്തിന്റെ
വാതിൽ തുറന്നുകൊടുത്താലും......

No comments: