Wednesday, February 23, 2022

ആദ്യെഴുത്ത്.....പെൻസിൽ വിചാരം


നീലച്ചട്ടയുള്ള ഡയറിത്താളിൽ

 പണ്ടൊരഞ്ചാം ക്ലാസുകാരി

കുറിച്ചിട്ട പെൻസിലിൻചിത്രം

പടി കടന്ന് വരുന്നുണ്ട്

പെൻസിലിന്നെന്ത്, മനസ്സ്

വികാരം?എന്നാലാച്ചിത്രത്തിൽ

കാണാം നമുക്കാ പെൻസിലിൻ 

പൊള്ളും ഹൃത്തടം ,പേടിച്ച -

രണ്ടിരിപ്പൂ കുട്ടമ്മാൻ്റെ കൊച്ചു 

കടയിൽ പേനകൾക്കിടയിലൊരു 

ഭാഗത്ത് , ആളുകൾ വരുമ്പോൾ

 വിറപ്പൂ പെൻസിലും ,ആരാണെന്നെ കൊണ്ടുപോയി ചെത്തി ചെത്തി ചെറുതാക്കുകയെന്നൊരാശങ്ക

 വളരുന്നു മനസ്സിൽ,കത്തിയോ, 

ബ്ലെയ്ഡോ, കട്ടറോ കാണുമ്പോൾ 

ആലില പോലെ വിറച്ചാധി കൂടും. 

ലോകത്തിലെല്ലാവരുംവളരുമ്പോൾ ഞാൻമാത്രമിങ്ങനെചെത്തി -

ചെറുതാവുന്നതിൻ പൊരുൾ തിരഞ്ഞാകുലതയോടെ

കുട്ടമ്മാൻ്റെ കടയിൽ ഒളിച്ചു

 കഴിഞ്ഞതിൻ ചിത്രം കുഞ്ഞു 

ഭാവനയിലുണർന്നിരുന്നതിപ്പോഴു-

മേറെ തെളിഞ്ഞു കിടപ്പൂ മനസ്സിൽ. 

പെൻസിലിൻ ആത്മകഥയാണാദ്യം

എഴുതിയതെന്നോർക്കുമ്പോൾ ചുണ്ടി-

ലൂറി വരുന്നുണ്ടൊരു ചെറു ചിരിയും!


... ഇന്ദിരാബാലൻ ....

No comments: